നവമാനവികത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നവമാനവികത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 27, ശനിയാഴ്‌ച

നവമാനവികതയുടെ 22 തീസീസുകൾ - I

 

  ഭാഗം ഒന്നു് :


 നവമാനവികതയുടെ ഒന്നു് മുതൽ പത്തു വരെ  തീസീസുകൾ    


ഒന്നു് 

മനുഷ്യനാണ് സമുദായത്തിൻറെ മൂലരൂപം . സഹകരണാത്മകമായ സാമൂഹ്യബന്ധങ്ങൾ വ്യക്തികളുടെ നിലീനശക്തികളുടെ വികാസത്തെ സഹായിക്കുന്നു. എന്നാൽ വ്യക്തികളുടെ വളർച്ചയാണ് സാമൂഹ്യ പുരോഗതിയുടെ മാനദണ്ഡം. സമഷ്ടി, വ്യക്തികളുടെ നിലനില്പിനെ സിദ്ധവല്ക്കരിക്കുന്നു. വ്യക്തികൾ യഥാർഥത്തിൽ  അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ക്ഷേമത്തിന്റെയും ആകെത്തുക എന്ന നിലയ്ക്കൽലാത്ത സാമൂഹ്യ വിമോചനവും പുരോഗതിയും ഒരിക്കലും പ്രാപിക്കാനാകാത്ത സാങ്കല്പികാദർശങ്ങൾ മാത്രമാണ് . ക്ഷേമം, അത്  യഥാർത്ഥമാണെങ്കിൽ , ആസ്വദിക്കുന്നത് വ്യക്തികളാണ് . മനുഷ്യ സമുദായത്തിൻറെ ഏതെങ്കിലും രൂപത്തിനു (രാഷ്ട്രം , വർഗ്ഗം തുടങ്ങിയവ ഉദാഹരണങ്ങൾ ) ഒരു സമഷ്ട്യാഹംബോധം ഉണ്ടെന്നു പറയുന്നത്‌ തെറ്റാണ് . കാരണം അത് വ്യക്തിയെ ബലികൊടുക്കലായിരിക്കും . വ്യക്തിക്ഷേമത്തിന്റെ നിർവഹണം മാത്രമാണ് സമഷ്ടിയുടെ ക്ഷേമം .


രണ്ട് 


മാനവപുരോഗതിയുടെ മൗലിക ത്വരയുടെ ഘടകങ്ങൾ സ്വാതന്ത്ര്യത്തിനും സത്യത്തിനും വേണ്ടിയുള്ള അന്വേഷണമാണ് . സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണം നിലനില്പിനുവേണ്ടിയുള്ള ജീവശാസ്ത്രപരമായ പോരാട്ടത്തിൻറെ ഉയർന്ന തലത്തിലുള്ള  - ബുദ്ധിയുടെയും വികാരത്തിന്റെയും തലത്തിലുള്ള - തുടർച്ചയാണ് . സത്യത്തിനുവേണ്ടിയുള്ള അന്വേഷണമാകട്ടെ അതിൻറെ അനന്തരഫലവും . പ്രകൃതിയെക്കുറിച്ചുള്ള ക്കുറിച്ചുള്ള അറിവിന്റെ വളർച്ച  പ്രകൃതി പ്രതിഭാസങ്ങളുടെയും ഭൌതികവും സാമൂഹ്യവുമായ പരിതോവസ്ഥകളുടെയും നിഷ്‌ഠൂ  രാധിപത്യത്തിൽ നിന്ന് പടിപടിയായി സ്വാതന്ത്ര്യം  നേടാൻ മനുഷ്യനെ സഹായിക്കുന്നു . 

അറിവിൻറെ ഉള്ളടക്കമാണ് സത്യം .



മൂന്നു്



വ്യക്തിയുടേതായാലും സമഷ്ടിയുടേതായാലും യുക്തിസഹമായ എൽലാ മാനവ യത്നങ്ങളുടെയും ലക്ഷ്യം കൂടുതൽ കൂടുതൽ അളവിൽ സ്വാതന്ത്ര്യം നേടുക എന്നതാണ്‌ . മനുഷ്യജീവികൾ എന്ന നിലയ്ക്ക് - യാന്ത്രികമായ സാമൂഹ്യ ഘടനയിലെ ചക്രത്തിൻറെ പൽലുകൾ എന്ന നിലയ്കല്ല - വ്യക്തികളുടെ നിലീന ശക്തികളുടെ വികസനത്തെ തടയുന്ന എല്ലാറ്റിൻറെയും പടിപടിയായ നിരോധനമാണ് സ്വാതന്ത്ര്യം. അതുകൊണ്ട് ഏതു കൂട്ടായ പ്രവർത്തനത്തിന്റെയും സാമൂഹ്യ സംഘടനയുടെയും പുരോഗമനപരവും വിമോചനപരവുമായ പ്രാധാന്യത്തിന്റെ അളവുകോൽ വ്യക്തിയുടെ സ്ഥാനമായിരിക്കും. കൂട്ടായ ഏതു യത്നത്തിന്റെയും വിജയം അളക്കേണ്ടത്‌ അതിൻറെ ഘടകങ്ങൾക്കു യഥാർത്ഥത്തിൽ ലഭിച്ച ഗുണത്തിന്റെ തോത് വച്ചാണ് .


നാല്


നിയമബദ്ധമായ ഭൌതിക പ്രകൃതിയുടെ പശ്ചാത്തലത്തിൽ നിന്നു് ആവിർഭവിച്ച മനുഷ്യജീവി മൗലികമായും യുക്തിബോധമുള്ളവനാണ്. യുക്തിബോധം ജീവശാസ്ത്രപരമായ ഒരു ഗുണമാകയാൽ അതു് ഇച്ഹാശക്തിക്കു വിരുദ്ധമൽല .ധിഷണാശക്തിയെയും വികാരത്തെയും ജീവശാസ്ത്രപരമായ ഒരു പൊതുചേഛദകത്തിലേക്ക് ചുരുക്കി കൊണ്ടുവരാം. അതുകൊണ്ട് ചരിത്രപരമായ നിർണ്ണയവാദം ഇച്ച്ഛയുടെ സ്വാതന്ത്ര്യത്തെ തിരസ്കരിക്കുന്നില്ല. യഥാർത്ഥത്തിൽ മനുഷ്യൻറെ ഇച്ക്ഹാശക്തി ഏറ്റവും ശക്തിയുള്ള നിർണ്ണായക ഘടകമാണ് . അല്ലായിരുന്നെങ്കിൽ ചരിത്രത്തിൻറെ യുക്തിയാൽ നിർണീതമായ പ്രക്രിയയിൽ വിപ്ളവത്തിനു ഇടം കിട്ടുമായിരുന്നില്ല. യുക്തിപൂർവ്വവും ശാസ്ത്രീയവുമായ നിർണ്ണയവാദത്തെ ഹേതുവാദപരമോ മതപരമോ ആയ വിധിവാദവുമായി കൂട്ടിക്കുഴയ്ക്കരുത്.


അഞ്ച്


ചരിത്രത്തിൻറെ സാമ്പത്തിക വ്യാഖ്യാനം ഭൌതിക വാദത്തിൻറെ തെറ്റായ വ്യാഖ്യാനത്തിൽ നിന്നു ഉണ്ടായതാണ്‌ . ഭൌതികവാദം ഏകതാദർശനമായിരിക്കുമ്പോൾ അത് ദ്വൈതവാദമാണ് . ചരിത്രം നിർണ്ണയിക്കപ്പെട്ട പ്രക്രിയയാണ്. എന്നാൽ അതിന് ഒന്നിലേറെ കാരണ ഘടകങ്ങളാണ് . മനുഷ്യേച്ക്ഹ അതിലൊന്നാണ് . അതിനെയാകട്ടേ എപ്പോഴും ഏതെങ്കിലും സാമ്പത്തിക ചോദനയോടു നേരിട്ടു ബന്ധപ്പെടുത്താനും കഴിയില്ല.


ആറ്


പരിതസ്ഥിതിയെ സംബന്ധിക്കുന്ന ബോധത്തിൽ നിന്നുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ് ആശയവല്ക്കരണം . എന്നാൽ രൂപപ്പെട്ടു കഴിഞ്ഞാൽ ആശയങ്ങൾ സ്വന്ത നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടു കൊണ്ട് സ്വയം നിലനില്ക്കും . ആശയങ്ങളുടെ ചലനാത്മകത സാമൂഹ്യ പരിണാമ പ്രക്രിയക്ക് സമാന്തരമായി പരസ്പരം സ്വാധീനിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്നു . എന്നാൽ, സമഗ്രമായ മനുഷ്യ പരിണാമ പ്രക്രിയയിൽ പ്രത്യേക ഘട്ടത്തിൽ ഒരിടത്തും ചരിത്ര സംഭവങ്ങൾക്കും ആശയപ്രസ്ഥാനങ്ങൾക്കും തമ്മിൽ നേരിട്ട് കാരണ ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ സാധ്യമല്ല . (ആശയം എന്ന് ഇവിടെ പ്രയോഗിക്കുന്നത് പ്രത്യയശാസ്ത്രം അഥവാ ആശയപദ്ധതി എന്ന സാധാരണ തത്വചിന്താപരമായ അർത്ഥത്തിലാണ് .) . സാംസ്കാരിക രൂപമാതൃകകളും ധാർമ്മിക മൂല്യങ്ങളും സ്ഥാപിത സാമ്പത്തിക ബന്ധങ്ങളുടെ പ്രത്യയശാസ്ത്രപരമായ വെറും മേലെടുപ്പുകൾ മാത്രമല്ല. അവയും ചരിത്രപരമായി - ആശയങ്ങളുടെ ചരിത്രത്തിൻറെ യുക്തിയാൽ - നിർണ്ണയിക്കപ്പെട്ടവയാണ് . 


ഏഴ്


സ്വാതന്ത്യത്തിന്റെ ഒരു പുതിയ ലോകം സൃഷ്ടിക്കാൻ സമുദായത്തിന്റെ സാമ്പത്തിക പുന:സംവിധാനത്തിനപ്പുറത്തേക്ക് വിപ്ലവം പോകണം. മർദ്ദിതരുടെയും ചൂഷിതരുടെയും വർഗ്ഗത്തിൻറെയും പേരിൽ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ഉല്പാദന ഉപകരണങ്ങളുടെ കാര്യത്തിൽ സ്വകാര്യ സ്വത്ത് നിരോധിക്കുകയും ചെയ്യുന്നത്തിൻറെ പിന്നാലെ അനിവാര്യമായും സ്വാതന്ത്ര്യം വരികയില്ല.


എട്ട്


കമ്മ്യൂണിസം അഥവാ സോഷ്യലിസം സ്വാതന്ത്ര്യം എന്ന ലക്ഷ്യം പ്രാപിക്കാനുള്ള മാർഗ്ഗമാണെന്നു വിചാരിക്കാം; ഈ ലക്ഷ്യം നേടാൻ അതു് എത്ര മാത്രം ഉപയുക്തമാണെന്ന കാര്യം അനുഭവം കൊണ്ട് വിലയിരുത്തേണ്ടതാണ്. രക്തമാംസങ്ങളുള്ള മനുഷ്യനെ സാങ്കല്പികമായ ഒരു സമഷ്ട്യാഹംബോധത്തിനു് , അതു് രാഷ്ട്രമോ വർഗ്ഗമോ ആയിക്കൊള്ളട്ടെ , അടിമപ്പെടുത്തുന്ന രാഷ്ട്രീയ സമ്പ്രദായവും സാമ്പത്തിക പരീക്ഷണവും സ്വാതന്ത്ര്യം എന്ന ലക്ഷ്യം പ്രാപിക്കാൻ ഉതകുന്ന മാർഗ്ഗമാകാൻ സാദ്ധ്യതയില്ല. ഒരു വശത്ത് , സ്വാതന്ത്ര്യത്തിന്റെ നിഷേധം സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കും എന്നു വാദിക്കുന്നത് അസംബന്ധമാണ് ; മറുവശത്ത്, സാങ്കൽപ്പികമായ സമഷ്ട്യാഹംബോധത്തിന്റെ അൾത്താരയിൽ വ്യക്തിയെ ബലികഴിക്കുന്നത് സ്വാതന്ത്ര്യം അല്ല. വ്യക്തിയുടെ പരമാധികാരത്തെ അംഗീകരിക്കാതിരിക്കുകയും സ്വാതന്ത്ര്യം എന്ന ആദർശത്തെ പൊള്ളയായ അമൂർത്തവത്കരണമായി തള്ളിക്കളയുകയും ചെയ്യുന്ന ഏതു സാമൂഹ്യ ദർശനത്തിനും സാമൂഹ്യ പുനർനിർമ്മാണ പദ്ധതിയ്ക്കും പുരോഗമനപരവും വിപ്ലവപരവുമായ പ്രാധാന്യം വളരെ പരിമിതമായിരിക്കും.


ഒൻപത്‌


രാഷ്ട്രം സമൂഹത്തിൻറെ രാഷ്ട്രീയ സംഘടനയാകയാൽ അതു് കമ്മ്യൂണിസത്തിൽ കൊഴിഞ്ഞു പോകുമെന്ന് പറയുന്നത് അനുഭവത്തിൽ തകർന്നു പോകുന്ന ഒരു ഉട്ടോപ്യ ആണ്. സാമൂഹ്യവത്കരിക്കപ്പെട്ട വ്യവസായങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രിത സമ്പദ്ഘടന ശക്തമായ രാഷ്ട്രീയ യന്ത്ര സംവിധാനത്തെ സിദ്ധവത്കരിക്കുന്നു. ആ യന്ത്ര സംവിധാനത്തിന്മേലുള്ള ജനകീയ നിയന്ത്രണത്തിനു മാത്രമെ പുതിയ വ്യവസ്ഥിതിയിൽ സ്വാതന്ത്ര്യം ഉറപ്പു നല്കാൻ കഴിയു. രാഷ്ട്രീയമായ ജനാധിപത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻറെയും അടിസ്ഥാനമുണ്ടെങ്കിൽ ഉപയോഗത്തിനു വേണ്ടിയുള്ള ഉല്പാദനത്തിന്റെ ആസൂത്രണം സാദ്ധ്യമാണ്.


പത്ത്


രാഷ്ട്രത്തിൻറെ ഉടമസ്ഥതയും ആസൂത്രിത സമ്പദ്ഘടനയും കൊണ്ടു മാത്രം അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നതു് അവസാനിക്കുകയില്ല. അതു് അനിവാര്യമായും സമ്പത്തിൻറെ തുല്യ വിതരണത്തിലേക്ക് നയിക്കുകയുമില്ല. സാമ്പത്തിക ജനാധിപത്യം രാഷ്ട്രീയ ജനാധിപത്യത്തിന്റെ അഭാവത്തിൽ അസാധ്യമാണ്. ആദ്യത്തേതിന്റെ അഭാവത്തിൽ രണ്ടാമത്തേത് അസാധ്യമായിരിക്കുന്നത് പോലെ ത്തന്നെ.




( തുടരും )

( ഭാഷാന്തരം : പ്രൊഫ . തോമസ്‌  മാത്യു )



2014 ജൂൺ 23, തിങ്കളാഴ്‌ച

നവോത്ഥാന സമിതി – ഒരാമുഖം




ആത്മീയവാദവുമായി പോരാടാന്‍ പര്യാപ്തമായ ദര്‍ശനം ആണ് മാനവികത . അതിന്റെ അടിസ്ഥാന തത്വങ്ങള്‍ അന്തര്‍ദേശീയ മാനവിക ധാര്‍മിക സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ എം . എന്‍ . റോയ് അവതരിപ്പിച്ചത് ഇങ്ങനെ ആണ് :
മനുഷ്യന്‍ സ്വതസ്സിദ്ധമായി യുക്തിബോധം ഉള്ള ജീവിയാണ് . യുക്തിബോധമുള്ളത് കൊണ്ട് തന്നെ,സ്വതവേ, അവന്‍ ധാര്‍മ്മികബോധം ഉള്ളവനും ആണ്. യുക്തിബോധവും മാന്യതാബോധവും ഉള്ള അംഗങ്ങള്‍ക്ക് പരസ്പര ഐക്യവും ധാര്‍മികതയും ഉള്ള സാമൂഹ്യ ക്രമം ഭംഗിയായി സംഘടിപ്പിക്കാന്‍ കഴിയും . പണ്ട് , ഈ സവിശേഷതകള്‍ മനുഷ്യവംശത്തിനു അവകാശപ്പെടുന്നതിനു ദൈവവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കണം . ആ വീക്ഷണത്തില്‍ , ഒരു സാര്‍വത്രിക ധാര്‍മിക തത്വം മനുഷ്യനിലൂടെ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ മനുഷ്യന് ധാര്‍മികനാകാതെ തരമില്ല . ഈ വിധത്തില്‍ അന്ന് പ്രശ്നം അവതരിപ്പിക്കുമ്പോള്‍, മനുഷ്യന്‍ കേവലം മനുഷ്യന്‍ എന്ന നിലയില്‍ ധാര്‍മികനാകാന്‍ സാദ്ധ്യത ഇല്ല എന്ന നിലപാടാണ് അത് . അതുകൊണ്ട് തന്നെ, ഇന്നും മതത്തിന്റെ വരട്ട് തത്വ വാദങ്ങളെ സംശയിക്കുന്നവരെ സദാചാര വിരുദ്ധരായി അധിക്ഷേപിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ഒന്നുകില്‍ പൊതു നിരത്തിലെ പോലീസ് , അല്ലെങ്കില്‍ സ്വര്‍ഗത്തിലെ പോലീസ് – ഇങ്ങനെ ഏതെങ്കിലും തരത്തില്‍ ഒരു പോലീസുകാരന്റെ ഭയപ്പെടുത്തിയുള്ള ഭരണത്തിന് കീഴിലല്ലാതെ മനുഷ്യന് മര്യാദക്കാരനാകാന്‍ കഴിയില്ല എന്നാണു ഇതിലൂടെ വിവക്ഷിക്കപ്പെടുന്നത്‌ . തെരുവിന്റെ അങ്ങേ തലക്കല്‍ പോലീസുകാരന്‍ നില്കുന്നു, അതിനാല്‍ മോഷ്ടിക്കുന്നില്ല; സ്വര്‍ഗത്തിലെ പോലീസുകാരനെ ഭയന്ന് പാപം ചെയ്യുന്നില്ല ! ഏറെ ഉന്നതമായ ഒരു സദാചാര സിദ്ധാന്തം ആയി ഇതിനെ പരിഗണിക്കാന്‍ ആവില്ല.
ചരിത്രത്തെയും തന്റെ തന്നെ ഭാവിഭാഗധേയത്തെയും രൂപപ്പെടുത്താന്‍ മനുഷ്യന് കഴിയും. മനുഷ്യന്, മനുഷ്യന്‍ എന്ന നിലക്ക് തന്നെ, ജീവശാസ്ത്രപരമായി, ജന്മസിദ്ധമായി ഉള്ള സവിശേഷതയാണ് യുക്തിബോധം. ധാര്‍മികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് പ്രകടിതമാകുന്നത് യുക്തി ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. നന്മ തിന്മ കളെ തിരിച്ചറിയാനും അവയില്‍ ഏതു വേണം എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിക്കും നിദാനം യുക്തിബോധം തന്നെ .
ഒരു മനുഷ്യാതീത ശക്തിക്ക് വിധേയന്‍ ആണ് എന്ന് വന്നാല്‍ മനുഷ്യന് അവന്റെ ഭാവി ഭാഗധേയം രൂപപ്പെടുത്താന്‍ ആവില്ല. ഈ ഭൂമിയില്‍ മനുഷ്യന്റെ അവസ്ഥ ഭേദപ്പെടുത്തുന്നത്തിനുള്ള ഏതു ശ്രമത്തിനും മനുഷ്യാതീത ശക്തികളിലുള്ള അവന്റെ വിശ്വാസം ഇല്ലാതാകണം . കാലഹരണം വന്ന, വിധിബോധത്തില്‍ അധിഷ്ഠിതമായ, മനുഷ്യനെ മരവിപ്പിക്കുന്ന മതകീയ ചിന്താരീതിയുടെ സ്ഥാനത്ത് ഭാരതീയ ജനതയുടെ മനസ്സുകളില്‍ ശാസ്ത്രീയ ചിന്താ രീതി ഉറപ്പിക്കുന്നതിനു വേണ്ടി ഒരു ദാര്‍ശനിക വിപ്ലവം നടക്കേണ്ടിയിരിക്കുന്നു.
നമ്മുടെ സ്വന്തം അനുഭവത്തില്‍ നിന്നും മറ്റു രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്നും പഠിച്ച നമുക്ക് മാനവികതയെ നമ്മുടെ പുതിയ ദര്‍ശനം ആയി സ്വീകരിക്കാം. കാര്യങ്ങളുടെ കേന്ദ്ര സ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഒരു ദര്‍ശനം. അതിന്റെ സത്ത എന്താണെന്ന് അറിയാത്ത, അജ്ഞ്ഞെയവും ബോധാതീതവും ആയ മനുഷ്യന്‍ അല്ല, യുക്തിയും ധാര്‍മികതയും ജീവശാസ്ട്രപരമായ സവിശേഷതയായി ത്തന്നെ ലഭ്യമായിട്ടുള്ള മനുഷ്യന്‍ – തന്റെ സ്വന്തം കാലുകളില്‍ നില്‍ക്കാനും തന്മൂലം തന്റെ ലോകം നിര്‍മിക്കാനും ശേഷിയുള്ള മനുഷ്യന്‍. മനുഷ്യ ലോകത്ത് നിര്‍മാണങ്ങള്‍ എല്ലാം നടത്തിയത് മനുഷ്യരാണ്. ഏതെങ്കിലും മനുഷ്യാതീത അസ്തിത്വത്തിന്റെ ഉപകരണങ്ങള്‍ എന്ന നിലയ്ക്കല്ലാതെ, നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തിനു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അറിയുമ്പോഴേ – അതെ , അപ്പോള്‍ മാത്രമേ – മാനവ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം നമുക്ക് തുടങ്ങാന്‍ കഴിയൂ.
ചിരപുരാതന കാലം മുതല്‍ എല്ലായിടത്തും മനുഷ്യ മനസ്സ് കഠിന യത്നം നടത്തിക്കൊണ്ടിരുന്നു. നമ്മുടെ ദര്‍ശനത്തിന്റെ ബീജങ്ങള്‍ നമ്മുടെ പൌരാണിക സാഹിത്യത്തില്‍ പോലും കാണാം. ആധുനിക കാലഘട്ടത്തിനു അനുസൃതമായി വികസിപ്പിച്ച നമ്മുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഭാരം നമുക്ക് ഏറ്റെടുക്കാം. ഈ പ്രസ്ഥാനത്തെ നവോത്ഥാന പ്രസ്ഥാനം എന്ന് നാം വിളിക്കുന്നു. ഭാരതീയ മാനവികതയുടെ പുനര്‍ജന്മത്തിന്റെ ഒരു പ്രസ്ഥാനം. ഈ നവോത്ഥാനത്തിന് , പക്ഷെ, പൌരാണിക ഭാരതത്തിന്റെ പുനരുത്ഥാനം എന്ന് അര്‍ത്ഥം ഇല്ല. ഭൂതകാലം കഴിഞ്ഞു പോയി. നമുക്ക് അതിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, നമുക്ക് സ്ഥല കാലങ്ങളെ മുറിച്ചു കടന്നു പോകുന്ന, സ്വാതന്ത്ര്യത്തിന്റെ അതിരുകളെ വിപുലപ്പെടുത്തുകയെന്ന നമ്മുടെ ഉദ്ദേശത്തിനു സഹായകമാകുന്ന, നമ്മുടെ ഭാവി നിര്‍മ്മിച്ചെടുക്കാനുള്ള പ്രയത്നത്തില്‍ നമുക്ക് ഉപകരിക്കുന്ന ചില സത്യങ്ങള്‍ കണ്ടെത്താന്‍ ഭൂതകാലത്തിലേക്ക് നോക്കാവുന്നതാണ്. എന്നാല്‍, ഏതൊരു യഥാര്‍ത്ഥ നവോത്ഥാനവും ഭാരതത്തിലെ സ്ത്രീ പുരുഷന്മാരുടെ മാനസികവും ആത്മീയവും ആയ പുനര്‍ജ്ജനി ആയിരിക്കണം. ഇതുവരെ മനുഷ്യന്‍ ഏതെങ്കിലും ഒരു ദൈവത്തിന്റെ ഏജെന്റ്റ്‌ ആയിരുന്നു. അല്ലെങ്കില്‍ ഒരു ദൈവിക ഇച്ച്ചയുടെ പ്രകാശനം ആയിരുന്നു. അതും അല്ലെങ്കില്‍ ഒരു വിശുദ്ധന്‍, രക്ഷകന്‍ മറ്റും മറ്റും. മനുഷ്യന്‍ മനുഷ്യന് വേണ്ടിത്തന്നെ ആയിരിക്കണം എന്നത് അത്ര നല്ല കാര്യമായി കരുതപ്പെട്ടിരുന്നില്ല. നമുക്ക് ശേഷം വരാനിരിക്കുന്നവര്‍ക്ക് വേണ്ടി കൂടുതല്‍ പ്രകാശ പൂര്‍ണമായ ഒരു ഭാവി നാം ആഗ്രഹിക്കുന്നുവെങ്കില്‍, തന്റെ ഭാഗധേയം സൃഷ്ടിക്കുന്ന മനുഷ്യന്‍, സ്മരണാതീത കാലം മുതല്‍ ഇങ്ങോട്ട് ചരിത്രം നിര്‍മിച്ച മനുഷ്യന്‍, നമ്മുടെ കാലഘട്ടത്തിലും സര്‍ഗാത്മകത തുടരാതിരുന്നു കൂട.

ഇതാണ് മാനവികതാ പ്രസ്ഥാനത്തിന് ഊര്‍ജസ്വലരായ സജ്ജനങ്ങളോട് ബോധിപ്പിക്കാന്‍ ഉള്ളത്.