2014, ജൂൺ 23, തിങ്കളാഴ്‌ച

നവോത്ഥാന സമിതി – ഒരാമുഖം




ആത്മീയവാദവുമായി പോരാടാന്‍ പര്യാപ്തമായ ദര്‍ശനം ആണ് മാനവികത . അതിന്റെ അടിസ്ഥാന തത്വങ്ങള്‍ അന്തര്‍ദേശീയ മാനവിക ധാര്‍മിക സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ എം . എന്‍ . റോയ് അവതരിപ്പിച്ചത് ഇങ്ങനെ ആണ് :
മനുഷ്യന്‍ സ്വതസ്സിദ്ധമായി യുക്തിബോധം ഉള്ള ജീവിയാണ് . യുക്തിബോധമുള്ളത് കൊണ്ട് തന്നെ,സ്വതവേ, അവന്‍ ധാര്‍മ്മികബോധം ഉള്ളവനും ആണ്. യുക്തിബോധവും മാന്യതാബോധവും ഉള്ള അംഗങ്ങള്‍ക്ക് പരസ്പര ഐക്യവും ധാര്‍മികതയും ഉള്ള സാമൂഹ്യ ക്രമം ഭംഗിയായി സംഘടിപ്പിക്കാന്‍ കഴിയും . പണ്ട് , ഈ സവിശേഷതകള്‍ മനുഷ്യവംശത്തിനു അവകാശപ്പെടുന്നതിനു ദൈവവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കണം . ആ വീക്ഷണത്തില്‍ , ഒരു സാര്‍വത്രിക ധാര്‍മിക തത്വം മനുഷ്യനിലൂടെ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ മനുഷ്യന് ധാര്‍മികനാകാതെ തരമില്ല . ഈ വിധത്തില്‍ അന്ന് പ്രശ്നം അവതരിപ്പിക്കുമ്പോള്‍, മനുഷ്യന്‍ കേവലം മനുഷ്യന്‍ എന്ന നിലയില്‍ ധാര്‍മികനാകാന്‍ സാദ്ധ്യത ഇല്ല എന്ന നിലപാടാണ് അത് . അതുകൊണ്ട് തന്നെ, ഇന്നും മതത്തിന്റെ വരട്ട് തത്വ വാദങ്ങളെ സംശയിക്കുന്നവരെ സദാചാര വിരുദ്ധരായി അധിക്ഷേപിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ഒന്നുകില്‍ പൊതു നിരത്തിലെ പോലീസ് , അല്ലെങ്കില്‍ സ്വര്‍ഗത്തിലെ പോലീസ് – ഇങ്ങനെ ഏതെങ്കിലും തരത്തില്‍ ഒരു പോലീസുകാരന്റെ ഭയപ്പെടുത്തിയുള്ള ഭരണത്തിന് കീഴിലല്ലാതെ മനുഷ്യന് മര്യാദക്കാരനാകാന്‍ കഴിയില്ല എന്നാണു ഇതിലൂടെ വിവക്ഷിക്കപ്പെടുന്നത്‌ . തെരുവിന്റെ അങ്ങേ തലക്കല്‍ പോലീസുകാരന്‍ നില്കുന്നു, അതിനാല്‍ മോഷ്ടിക്കുന്നില്ല; സ്വര്‍ഗത്തിലെ പോലീസുകാരനെ ഭയന്ന് പാപം ചെയ്യുന്നില്ല ! ഏറെ ഉന്നതമായ ഒരു സദാചാര സിദ്ധാന്തം ആയി ഇതിനെ പരിഗണിക്കാന്‍ ആവില്ല.
ചരിത്രത്തെയും തന്റെ തന്നെ ഭാവിഭാഗധേയത്തെയും രൂപപ്പെടുത്താന്‍ മനുഷ്യന് കഴിയും. മനുഷ്യന്, മനുഷ്യന്‍ എന്ന നിലക്ക് തന്നെ, ജീവശാസ്ത്രപരമായി, ജന്മസിദ്ധമായി ഉള്ള സവിശേഷതയാണ് യുക്തിബോധം. ധാര്‍മികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് പ്രകടിതമാകുന്നത് യുക്തി ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. നന്മ തിന്മ കളെ തിരിച്ചറിയാനും അവയില്‍ ഏതു വേണം എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിക്കും നിദാനം യുക്തിബോധം തന്നെ .
ഒരു മനുഷ്യാതീത ശക്തിക്ക് വിധേയന്‍ ആണ് എന്ന് വന്നാല്‍ മനുഷ്യന് അവന്റെ ഭാവി ഭാഗധേയം രൂപപ്പെടുത്താന്‍ ആവില്ല. ഈ ഭൂമിയില്‍ മനുഷ്യന്റെ അവസ്ഥ ഭേദപ്പെടുത്തുന്നത്തിനുള്ള ഏതു ശ്രമത്തിനും മനുഷ്യാതീത ശക്തികളിലുള്ള അവന്റെ വിശ്വാസം ഇല്ലാതാകണം . കാലഹരണം വന്ന, വിധിബോധത്തില്‍ അധിഷ്ഠിതമായ, മനുഷ്യനെ മരവിപ്പിക്കുന്ന മതകീയ ചിന്താരീതിയുടെ സ്ഥാനത്ത് ഭാരതീയ ജനതയുടെ മനസ്സുകളില്‍ ശാസ്ത്രീയ ചിന്താ രീതി ഉറപ്പിക്കുന്നതിനു വേണ്ടി ഒരു ദാര്‍ശനിക വിപ്ലവം നടക്കേണ്ടിയിരിക്കുന്നു.
നമ്മുടെ സ്വന്തം അനുഭവത്തില്‍ നിന്നും മറ്റു രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്നും പഠിച്ച നമുക്ക് മാനവികതയെ നമ്മുടെ പുതിയ ദര്‍ശനം ആയി സ്വീകരിക്കാം. കാര്യങ്ങളുടെ കേന്ദ്ര സ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഒരു ദര്‍ശനം. അതിന്റെ സത്ത എന്താണെന്ന് അറിയാത്ത, അജ്ഞ്ഞെയവും ബോധാതീതവും ആയ മനുഷ്യന്‍ അല്ല, യുക്തിയും ധാര്‍മികതയും ജീവശാസ്ട്രപരമായ സവിശേഷതയായി ത്തന്നെ ലഭ്യമായിട്ടുള്ള മനുഷ്യന്‍ – തന്റെ സ്വന്തം കാലുകളില്‍ നില്‍ക്കാനും തന്മൂലം തന്റെ ലോകം നിര്‍മിക്കാനും ശേഷിയുള്ള മനുഷ്യന്‍. മനുഷ്യ ലോകത്ത് നിര്‍മാണങ്ങള്‍ എല്ലാം നടത്തിയത് മനുഷ്യരാണ്. ഏതെങ്കിലും മനുഷ്യാതീത അസ്തിത്വത്തിന്റെ ഉപകരണങ്ങള്‍ എന്ന നിലയ്ക്കല്ലാതെ, നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തിനു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അറിയുമ്പോഴേ – അതെ , അപ്പോള്‍ മാത്രമേ – മാനവ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം നമുക്ക് തുടങ്ങാന്‍ കഴിയൂ.
ചിരപുരാതന കാലം മുതല്‍ എല്ലായിടത്തും മനുഷ്യ മനസ്സ് കഠിന യത്നം നടത്തിക്കൊണ്ടിരുന്നു. നമ്മുടെ ദര്‍ശനത്തിന്റെ ബീജങ്ങള്‍ നമ്മുടെ പൌരാണിക സാഹിത്യത്തില്‍ പോലും കാണാം. ആധുനിക കാലഘട്ടത്തിനു അനുസൃതമായി വികസിപ്പിച്ച നമ്മുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഭാരം നമുക്ക് ഏറ്റെടുക്കാം. ഈ പ്രസ്ഥാനത്തെ നവോത്ഥാന പ്രസ്ഥാനം എന്ന് നാം വിളിക്കുന്നു. ഭാരതീയ മാനവികതയുടെ പുനര്‍ജന്മത്തിന്റെ ഒരു പ്രസ്ഥാനം. ഈ നവോത്ഥാനത്തിന് , പക്ഷെ, പൌരാണിക ഭാരതത്തിന്റെ പുനരുത്ഥാനം എന്ന് അര്‍ത്ഥം ഇല്ല. ഭൂതകാലം കഴിഞ്ഞു പോയി. നമുക്ക് അതിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, നമുക്ക് സ്ഥല കാലങ്ങളെ മുറിച്ചു കടന്നു പോകുന്ന, സ്വാതന്ത്ര്യത്തിന്റെ അതിരുകളെ വിപുലപ്പെടുത്തുകയെന്ന നമ്മുടെ ഉദ്ദേശത്തിനു സഹായകമാകുന്ന, നമ്മുടെ ഭാവി നിര്‍മ്മിച്ചെടുക്കാനുള്ള പ്രയത്നത്തില്‍ നമുക്ക് ഉപകരിക്കുന്ന ചില സത്യങ്ങള്‍ കണ്ടെത്താന്‍ ഭൂതകാലത്തിലേക്ക് നോക്കാവുന്നതാണ്. എന്നാല്‍, ഏതൊരു യഥാര്‍ത്ഥ നവോത്ഥാനവും ഭാരതത്തിലെ സ്ത്രീ പുരുഷന്മാരുടെ മാനസികവും ആത്മീയവും ആയ പുനര്‍ജ്ജനി ആയിരിക്കണം. ഇതുവരെ മനുഷ്യന്‍ ഏതെങ്കിലും ഒരു ദൈവത്തിന്റെ ഏജെന്റ്റ്‌ ആയിരുന്നു. അല്ലെങ്കില്‍ ഒരു ദൈവിക ഇച്ച്ചയുടെ പ്രകാശനം ആയിരുന്നു. അതും അല്ലെങ്കില്‍ ഒരു വിശുദ്ധന്‍, രക്ഷകന്‍ മറ്റും മറ്റും. മനുഷ്യന്‍ മനുഷ്യന് വേണ്ടിത്തന്നെ ആയിരിക്കണം എന്നത് അത്ര നല്ല കാര്യമായി കരുതപ്പെട്ടിരുന്നില്ല. നമുക്ക് ശേഷം വരാനിരിക്കുന്നവര്‍ക്ക് വേണ്ടി കൂടുതല്‍ പ്രകാശ പൂര്‍ണമായ ഒരു ഭാവി നാം ആഗ്രഹിക്കുന്നുവെങ്കില്‍, തന്റെ ഭാഗധേയം സൃഷ്ടിക്കുന്ന മനുഷ്യന്‍, സ്മരണാതീത കാലം മുതല്‍ ഇങ്ങോട്ട് ചരിത്രം നിര്‍മിച്ച മനുഷ്യന്‍, നമ്മുടെ കാലഘട്ടത്തിലും സര്‍ഗാത്മകത തുടരാതിരുന്നു കൂട.

ഇതാണ് മാനവികതാ പ്രസ്ഥാനത്തിന് ഊര്‍ജസ്വലരായ സജ്ജനങ്ങളോട് ബോധിപ്പിക്കാന്‍ ഉള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.